2013, മാർച്ച് 27, ബുധനാഴ്‌ച

ഞങ്ങളും മാറി.


"ഇഞ്ഞ്  ഇന്ന് ഇല്യ, നാളെ അസറിനോടടുക്കുമ്പം  കാക്കാം "
ആയിശാത്ത എല്ലാവരും  കേള്‍ക്കാന്‍  പാകത്തില്‍  ഒരല്പം ഒച്ച ഉയർത്തി തന്നെ പറഞ്ഞു . ഓരോരുത്തരായി എഴുന്നേറ്റു മുറി വിട്ടു പുറത്തിറങ്ങി . ആയിശാത്താക്ക് വല്ല ദിവ്യജ്ഞാനം ഉണ്ട് എന്ന വിശ്വാസം സ്വയമോ  അവിടെ കൂടിയിരുന്ന മറ്റുള്ളവര്ക്കോ ഇല്ല . എങ്കിലും കഴിഞ്ഞ ആറു മാസത്തിനിടക്ക് അയമു കാക്കയുടെ സ്ഥിതി ഇത്ര മോശമായി കണ്ടിട്ടില്ലാത്തതിനാല്‍  ഇന്നലെ രാത്രി മുതല്‍  ആ മരണ സമയത്തെ സാക്ഷിയാകാന്‍ കൂടി നിന്ന ഞങ്ങള്‍ക്ക് അതൊരു ആശ്വാസ വാക്കായിരുന്നു .  ഇനി വീട്ടില് പോയി കുളിച്ചു എന്തെങ്കിലും ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിച്ച്  നാളെ ഉച്ചയോടെ ഇങ്ങോട്ട് വന്നാല്‍ മതി .
നാട്ടിലെ കാര്യപ്പെട്ട ഒരാളുടെ മരണാസന്ന സമയത്ത് ഈ പെണ്ണുങ്ങളൊക്കെ ഇങ്ങിനെ വട്ടം കൂടി നിന്നാലോ എന്നൊക്കെ നിങ്ങള്ക്ക്  തോന്നിയേക്കാം ,
പക്ഷെ ഞങ്ങള്‍ അങ്ങിനെയാണ് . ഞങ്ങള്‍ക്കിടയില്‍  അത്തരം ആണ്‍ പെണ്  വേര്‍തിരിവ്  ഇല്ല
 പെണ്ണുങ്ങള്‍  വടക്കേ മുറ്റം വഴിയും ആണുങ്ങള്‍ ഉമ്മറ മുറ്റം വഴിയും പുറത്തേക്ക്  ഇറങ്ങുന്നത് കണ്ട് മുറ്റത്തിന്റെ മൂലയിലിരുന്നു മാതൃഭൂമി പത്രത്തിന്റെ നിലപാട് കോളം വായിച്ചു കൊണ്ടിരുന്ന വേലുകുട്ടി മാസ്റ്റര്‍  എഴുന്നേറ്റു . 
" ഇതാ അവിടെ തങ്കം കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കി വെച്ചിട്ടുണ്ട് , പോണോരൊക്കെ അത് കുടിച്ചിട്ട് പൊയിക്കോളീ  "
നാല് കണ്ടം  കൊയ്യാനും മെതിയ്ക്കാനും ഉള്ള അയമു കാക്കാന്റെ വീട്ടില് ആ കൂടി നിന്നോര്ക്കെല്ലാം കഞ്ഞി വെക്കാന്‍ അരി ഇല്ലാഞ്ഞിട്ടല്ല , കല്പറ്റയിലേക്ക് കെട്ടിച്ച അയമുകാക്കന്റെ ഇളയ പെങ്ങള്‍  കദിയാമന്റെ  ദുബായിക്കാരനായ മോന്‍  അതിനു തുനിയാഞ്ഞിട്ടുമല്ല ,  എല്‍ .പി സ്കൂള്‍  അധ്യാപകനായ വേലുകുട്ടി മാസ്റ്റര്‍ക്ക് അതൊരു പ്രയാസമായി തോന്നാതിരുന്നതും തന്റെ ബാധ്യതയായി ഏറ്റെടുത്തതും ഞങ്ങള്‍ അങ്ങിനെ ആയതു കൊണ്ടാണ് ,
 സാമ്പത്തികമോ ജാതീയമോ ആയ  ഉച്ചനീചത്വങ്ങള്‍  ഞങ്ങള്‍ക്ക്  അറിയില്ല . ഞങ്ങള്‍  അങ്ങിനെയാണ് .
ഞങ്ങളുടെ വീടുകളില്‍ നിന്ന് കെട്ടിച്ചയച്ച പെണ്‍കുട്ടികളൊക്കെ പുയ്യാപ്ല മാരോടൊപ്പം വന്നു അയമു കാക്കനെ  കണ്ടു പോകുമ്പോള്‍    കണ്ണീരൊലിപ്പിക്കുന്നത് കണ്ടു നിങ്ങള്‍  അത്ഭുതപ്പെടുന്നുണ്ടാകും , ഞങ്ങള്ക്ക് അതില്‍ പുതുമയില്ല , കാരണം ഞങ്ങള്‍ അങ്ങിനെയാണ് , ഈ കുട്ടികളധികവും  സ്കൂളും മദ്രസയും വിട്ടു വന്നത്, കാഞ്ഞിരാക്കാടന്റെ  പൂരത്തിന് പോയത് , കുത്തിവെപ്പ് എടുക്കാന്‍  ഹെല്‍ത്ത്‌ സെന്ററില്‍  പോയത് ഒക്കെ അയമു കാക്കാന്റെയും മറ്റും  കൈ പിടിച്ചാണ് .
ഞങ്ങളെ പെണ്ണുങ്ങള്‍ക്ക്‌ അങ്ങിനെയാണ്. പുറത്തേക്കു പോകുമ്പോ ഒരു ആണ്‍ തുണ വേണം , അത് ഞങ്ങളില്‍ ആരായാലും മതി , ഞങ്ങള്‍ അങ്ങിനെയാണ് .
ആലിമമ്മദിന്റെ മൂത്ത മോളുടെ  കന്നി പ്രസവത്തിനു ആട്ടാന്‍  വെട്ടിയ നൂറ്റി ചില്ലാനം തേങ്ങ ഉണങ്ങി കൊപ്പരയായി വെട്ടി നുറുക്കി ചാക്കിലാക്കി വെച്ചിട്ടും ആട്ടാതിരിക്കുന്നത് വെളിച്ചെണ്ണ നിറക്കാന്‍  അടുത്ത അയലോക്കത്തെ കുടം വാങ്ങിയാല്‍ അയമു കാക്കാന്റെ മയ്യത്ത് കുളിപ്പിക്കാന്‍  ത്വഹൂറായ  വെള്ളം എടുത്തു വെക്കാന്‍  കുടമുണ്ടാകൂല എന്നത് കൊണ്ട് മാത്രമാണ് . മയ്യത്ത് കുളിപ്പിക്കാന്‍  അങ്ങിനെ കണക്കൊന്നും ഇല്ലാന്നും ശുദ്ധമായ വെള്ളമായാല്‍  മാത്രം മതി എന്നൊക്കെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കിലും ഞങ്ങള്‍ അങ്ങിനെയാണ് .
ഞങ്ങള്‍ക്ക്  നിങ്ങളുടെ ന്യായങ്ങളെല്ലാം മനസ്സിലാക്കാന്‍  മാത്രം അറിവ് ഇല്ല , എന്നാല്‍ നിങ്ങളെ പോലെ അത് തര്‍ക്കിച്ചു  കലഹിക്കാന്‍ സമയവും ഇല്ല .
ആറാം വയസ്സില്‍  വാപ്പയും  പതിമൂന്നാം  വയസ്സില്‍   ഉമ്മയും  മരിച്ചപ്പോള്‍   പറക്കമുറ്റാത്ത  മൂന്നു അനിയത്തിമാരെയും കൂട്ടിപ്പിടിച്ചു   മൈമൂനത്തിനു ജീവിയ്ക്കാന്‍ തുണയും ധൈര്യവും ഞങ്ങള്‍  തന്നെയായിരുന്നു . നാലഞ്ചു ആടുകളെ കൊണ്ട് മാത്രമല്ല അവള്‍  ആ കുട്ടികളെ  പോറ്റി  വളര്ത്തിയത് . ഞങ്ങളെല്ലാരെയും  സഹായം കൊണ്ടും കൂടിയാണ് .
മൈമൂനത്തിനു യോജിച്ച കല്യാണം കുഞ്ഞിരാമന്റെ ഓള് കൊണ്ട് വരാഞ്ഞിട്ടല്ല, ഉമ്മയും ബാപ്പയും ഇല്ലാത്ത അനിയത്തിമാരെ  കല്യാണം കഴിഞ്ഞിട്ട് മതി എന്ന് അവള്‍ തന്നെ   ശഠിക്കുകയായിരുന്നു . ചെറിയ അനിയത്തിന്റെ കല്യാണവും കൂടി കഴിഞ്ഞപ്പോള്‍  താന്‍  കൂടി കല്യാണം കഴിഞ്ഞു പോയാല്‍ ഓര്ക്കു വന്നും പോയിം നില്ക്കാന്‍ ഒരിടം ഇല്ലാണ്ടാവൂലെ  എന്ന് പറഞ്ഞു വീണ്ടും അവള്‍ പിന് വാങ്ങിയത് കൊണ്ട് മാത്രമാണ് , അല്ലെങ്കില്‍ അവളായിട്ടു  ഞങ്ങള്‍ക്കിടയില്‍ ഒരു ഇണയും തുണയും ഇല്ലാതെ ബാക്കിയാവൂലായിരുന്നു.
എന്നാലും ബാപ്പുട്ടി ഹാജിന്റെ പാടത്ത് രാവന്തി വരെ ഞങ്ങളുടെയൊക്കെ ആടുകളെ മേച്ചും ഞങ്ങളുടെ വീട്ടിലെ കുട്ടികളുടെ തുണിയും ഉടുപ്പും തിരുമ്പി തോരട്ടും കഴിയുമ്പോളും ആരും  പത്തു പൈസ പ്രതിഫലം കൊടുക്കാത്തതും അവള്‍ വാങ്ങാത്തതും നിങ്ങളെ അതിശയ പ്പെടുത്തിയേക്കാം , പക്ഷെ ഞങ്ങള്‍  അങ്ങിനെയാണ് .

പിന്നെ എന്തെ ഇപ്പോള്‍  ഞങ്ങള്ക്ക് പറ്റിയത് എന്നല്ലേ,
പറയാം , 
അതാണ്‌ പറഞ്ഞു വരുന്നത് .
അയമുകാക്ക മരിച്ചതിന്റെ മൂന്നാം ദിവസം മൈമൂനത്തിന്റെ പുരയില്‍  പാല് വാങ്ങാന്‍  ചെന്ന കുഞ്ഞിരാമന്റെ പേര മകള്‍  സൗമിനി കണ്ടത് മുറ്റത്തെ  പറങ്കിമാവില്‍    തൂങ്ങി കിടക്കണ മൈമൂനത്തിനെയാണ് .
നിങ്ങളെ പോലെ തന്നെ ആദ്യം അത് കേട്ട് ഞങ്ങളും അതുസ്യപ്പെട്ടു . 
ലാ ഹൗല  വലാ കുവത്ത ഇല്ലാബില്ലാ .......
ഇന്നാട്ടില്‍  ഇത് വരെ കേള്‍ക്കാത്ത  ഒരു കാര്യം , കാണാത്ത  ഒരു കാഴ്ച ,
കുഞ്ഞി രാമനും അനിയന്‍ രവിയും കൂടിയും ഓടി ചെന്ന് കെട്ട് അറുത്തു താഴെ ഇറക്കി കിടത്തി .
ജീവന്‍  പോയിരിക്കുന്നു .  എന്നാലും ഒന്ന് ഉറപ്പു വരുത്താന്‍   ഹെല്‍ത്ത്‌ സെന്ററിലെ അന്നാമ്മ സിസ്റ്ററെ വിളിക്കാന്‍  ഒരാളെ വിടാന്‍ നോക്കിയപ്പോളാണ് ആരോ പറഞ്ഞത്, സിസ്റ്റര്‍ കഴിഞ്ഞ ആഴ്ച ഭര്ത്താവിന്റെ കൂടെ കുവൈത്തിലേക്ക് പോയി എന്ന് .
 മിഡ് വൈഫ് അന്നാമ്മ സിസ്റ്റര്‍ ആണ് ഞങ്ങളെ ഡോക്ടറും നഴ്സും എല്ലാം .
ഇനി ഇപ്പൊ അകത്തേക്ക് മാറ്റി കിടത്തുക തന്നെ , ഇതിനിടക്ക്‌ ആണ് അയമു  കാക്കാന്റെ കണ്ണൂക്കിനു  വന്ന  പുറം നാട്ടുകാരന്‍  ഒരു ചെറുപ്പക്കാരനും വേലുകുട്ടി മാഷും കൂടി വന്നു പറഞ്ഞത് , തൂങ്ങി മരിച്ചാല്‍  പോലീസില്‍  അറിയിക്കണം , അല്ലെങ്കില്‍  പിന്നീട് പൊല്ലാപ്പാകും എന്ന് ..
ഇന്നാട്ടില്‍  ഇന്നോളം പോലീസും പട്ടാളവും ഒന്നും വന്നിട്ടില്ല . വരേണ്ട ഒരു കാര്യം ഉണ്ടായിട്ടില്ല . ഏതായാലും പോലീസ് സ്റ്റേഷനില്‍  വിവരം അറിയിച്ചു ഒന്നൊന്നര മണിക്കൂറിനുള്ളില്‍  ഒരു പോലീസ് ജീപ്പ് ബാപ്പുട്ടി ഹാജിന്റെ വീട്ടു മുറ്റത്ത് വന്നു നിന്നു . അവിടെ നിന്ന് അങ്ങോട്ട്‌ ഞങ്ങളെ  മുക്കിലേക്ക്‌ റോഡു ഇല്ല . 
ഒന്നിനാത്രം പോന്ന ഒരു പെങ്കുട്ടിന്റെ മയ്യത്ത് ഓല പായയില്‍  കെട്ടി പൊതിഞ്ഞു പോലീസ് ജീപ്പിലിട്ട് കൊണ്ട് പോയപ്പോള്‍ ഞങ്ങള്ക്ക് അത് താങ്ങാവുന്നതായിരുന്നില്ല . മൂക്കത്ത് വിരല് വെച്ച് അജബായി നിന്നും  തട്ടം കൊണ്ട് മൂക്ക് പിഴിഞ്ഞും പെണ്ണുങ്ങള്‍   നോക്കി നില്ക്കുമ്പോ  തലേ കെട്ടഴിച്ചു തോളത്തിട്ടും  മുണ്ട് കൊണ്ട് വായ പൊത്തിപിടിച്ചും ഞങ്ങള്‍  ആണുങ്ങളും ആ രംഗത്തിന് സാക്ഷിയായി .
അന്ന് വൈകുന്നേരത്തോടെ മഞ്ചേരി ജില്ലാ ആസ്പത്രിയുടെ ആംബുലന്‍സില്‍ വെള്ള തുണിയില്‍  പൊതിഞ്ഞ് കെട്ടി മയ്യത്ത് കൊണ്ട് വന്നു . 
കുളിപ്പിക്കണ്ട ഒഴുക്ക് വെള്ളം പാര്‍ന്നാല്‍  മതി എന്നൊക്കെ ആരൊക്കെയോ നിര്ദേശിച്ചെങ്കിലും ഞങ്ങളാരും അത് കൂട്ടാക്കിയില്ല . ഒസ്സാത്തി കുഞ്ഞാമിത്തയാണ് കുളിപ്പിച്ചതും കഫന്‍  ചെയ്തതും എല്ലാം. ഇടയ്ക്ക് തനിക്കു തോന്നിയ ഒരു സംശയം ആരോടെങ്കിലും പറയാന്‍ കുഞ്ഞാമിത്ത  ആലോചിച്ചെങ്കിലും ഒന്ന് കൂടി ഉറപ്പു വരുത്തട്ടെ എന്ന് വെച്ച് ആദ്യമാരോടും പറഞ്ഞില്ല . പിന്നെ കഫന്‍   ചെയ്തപ്പോള്‍ ഉറപ്പു വരുത്തി , സംഗതി സത്യമാണ് .  മൈമൂനത്തിന്റെ അമ്മായി കദീസുവിനോട്  പറയാന്‍  നാക്കെടുത്തപ്പോള്‍  ആണ് പുറത്തു തന്റെ ഭര്ത്താവ് ഒത്താന്‍  ആലി കുട്ടിയെ കണ്ടത് . നേരെ ചെന്ന് ആലി കുട്ടിയോട് കാര്യം പറഞ്ഞു .
നാട് വിട്ടു ഒന്നൊന്നര കൊല്ലം ബോംബയില് പണി എടുത്തത് കൊണ്ട് ആലി കുട്ടിക്ക് ലേശം ലോക വിവരം ഉണ്ട് .
 "മുറ്റത്ത് പോലീസ് കാരുണ്ട് . ഇജ്ജു വേണ്ടാത്തതൊന്നും മുണ്ടണ്ട " എന്ന് ആലി കുട്ടി ഭാര്യക്ക് കര്ശന നിര്ദേശം കൊടുത്തു .
അത് കൊണ്ട് ഞങ്ങളാരും ആ വിവരം അറിഞ്ഞതുമില്ല .  മയ്യത്ത് മറ മാടി , പതുക്കെ  അയമു കാക്കയും മൈമൂനത്തും ഒക്കെ ഞങ്ങളെ മനസ്സില് നിന്ന് മാഞ്ഞും പോയി .
എങ്കിലും ഒസ്സാത്തി കുഞ്ഞാമിത്താക്ക് വല്ലാത്ത മാനസിക വിഷമം അതുണ്ടാക്കി . ആരോടെങ്കിലും ഇതൊന്നു പറയാന്‍ നാക്കെടുക്കുമ്പോഴേക്കും ആലിക്കുട്ടിയുടെ താക്കീത് ഓര്മ്മ വരും.  രണ്ടു മൂന്നു മാസം കഴിഞ്ഞു ഒരു വെള്ളിയാഴ്ച രാവിലെ വീടിനോട് ചേര്ന്ന ഒറ്റ മുറി പീടികയില്‍  പള്ളിയിലെ മൊല്ലാക്ക മുടി വെട്ടാന്‍  വന്നപ്പോ രണ്ടും കല്പിച്ചു കുഞാമിത്ത ചോദിച്ചു 
" പള്ളേല് ഉള്ള പെണ്ണ് തൂങ്ങി ചത്താല്‍  രണ്ടു മയ്യത്തിനും കൂടി ഒറ്റ നിസ്കാരം മതിയോ മോല്യാരെ ? "  
 " സ്വയം ജീവനോടുക്കിയോല്ക്ക് നിസ്കരിക്കാന്‍  തന്നെ ഞമ്മക്ക് കല്പന ഇല്ലല്ലോ" എന്ന ഒരൊറ്റ വാക്കില്‍   മൊല്ലാക്ക അതിന്റെ ഉത്തരം ചുരുക്കി.
  ആര് ? എന്ത്? ഏത് ? എന്നൊക്കെ ചോദിക്കും എന്ന് കരുതിയ കുഞ്ഞാമിത്താക്ക് അത് വല്ലാത്ത ഒരു തിരിച്ചടിയായി . 
പിന്നെ പലപ്പോഴായി പലരോടും പല അവസരങ്ങളില്‍  കുഞാമിത്ത എവിടെയും തൊടാതെ " ന്നാലും ആരാണ് ഇപ്പൊ അതിന്റെ ആള്?  " "മിണ്ടാപൂച്ച കലം  ഒടച്ചല്ലോ  "എന്നൊക്കെ പറഞ്ഞെങ്കിലും ദ്വയാര്‍ ത്ഥങ്ങളൊന്നും  മനസ്സിലാകാത്ത ഞങ്ങളാരും  അത് ഗൌനിച്ചില്ല . 

പിന്നെയും കാലം കുറെ കഴിഞ്ഞതിനു ശേഷം ,  ബാപ്പുട്ടി ഹാജിയുടെ ഏക  മകന്‍  ഗഫൂര് കുവൈത്തില്‍   നിന്ന്  ടെലി വിഷന്‍  കൊടുത്തയച്ച അന്ന് വൈകുന്നേരം  ഞങ്ങള്‍  മാനിക്കാട്ടുകാര്‍  എല്ലാരും കൂടി ഇരുന്നു അത് കണ്ടു കൊണ്ടിരിക്കുമ്പോള്‍    ഏതോ സിനിമയില്‍ പോസ്റ്റ് മോര്ട്ടം ചെയ്ത  പെണ്ണ് ഗര്‍ഭിണിയായിരുന്നു എന്ന് പോലീസ് സര്‍ജന്‍  കോടതിയില്‍  സാക്ഷി ബോധിപ്പിക്കുന്നത് കേട്ട് കൊണ്ടാണ്  ബാപ്പുട്ടി ഹാജിയുടെ മോള്‍ പെറ്റു കിടക്കുന്ന മുറിയില്‍  നിന്ന് തല പുറത്തേക്കിട്ടു കുഞാമിത്ത ചോദിച്ചത് 
" ന്നട്ടെ ന്തേ മ്മളെ മൈമൂനത്തിനെ പോസ്റ്റ് നോട്ടം നോക്കിയ  ലാക്കിട്ടര്‍ മാരാരും ഓള്‍ക്ക് വയറ്റില് ഉള്ളത് പറയാഞ്ഞത് " 
ബാപ്പുട്ടി ഹാജിന്റെ പൂമുഖം പെട്ടെന്ന് നിശബ്ദമായി . റിമോട്ട് എടുത്തു വേലുകുട്ടി മാഷെ വീട്ടില് വിരുന്ന വന്ന തങ്കത്തിന്റെ അനിയത്തിന്റെ മോന്‍  ജിതേഷ്  ശബ്ദം കുറച്ചു . ബാപ്പുട്ടി ഹാജി ആരോടും ഒന്നും പറയാതെ ഇറങ്ങി പുറത്തേക്ക് പോയി . പെണ്ണുങ്ങള്‍   പൂരാദി  പറയുന്നത് മുമ്പും ബാപ്പുട്ടി ഹാജിക്ക് ഇഷ്ടമില്ലാത്തതിനാല്‍
ഞങ്ങള്‍ക്കാര്‍ക്കും  അതിലും ഒരു അസ്വാഭാവികതയും തോന്നിയില്ല . എന്നാല്‍ നിങ്ങളെ പോലെ ചിന്തിച്ച ഒരാള് അന്നവിടെ ഉണ്ടായിരുന്നു . 
ടി വി കണക്ഷന്‍  കൊടുക്കാന്‍   അയമുകാക്കന്റെ  മകന്‍  സുല്‍ഫീക്കര്‍     കൊണ്ടോട്ടിയില്‍  നിന്ന്  കൊണ്ട് വന്ന  അവന്റെ  സ്നേഹിതന്‍  ഒരു പയ്യന്‍  . അവനാണ് സുല്‍ ഫീക്കറിനോട് പറഞ്ഞത് . 
"ഹാജിയാര് അവിടുന്ന് പെട്ടെന്ന് മിന്നിയത്  നീ ശ്രദ്ധിച്ചില്ലേ ? ഹാജിയാര് തന്നെയാണ് അതിന്റെ ആള് " 
കാര്യം കേട്ടപ്പോളാണ്  ഞങ്ങളും അങ്ങിനെ ചിന്തിച്ചത്‌ . ഹാജിയാരാ ണെങ്കിലും അപ്പോള്‍ അത് അവിശ്വസിക്കാനും ഞങ്ങള്ക്ക് തോന്നിയില്ല .. ഞങ്ങള്‍  അങ്ങിനെയാണ് . ചിലപ്പോളൊക്കെ  ഞങ്ങള്ക്ക് ഞങ്ങളേക്കാള്‍   വിശ്വാസം ആണ് മറ്റുള്ളവരെ . 
 നാല് ദിവസം കൊണ്ട് വാര്ത്ത നാട്ടിലാകെ പരന്നു . അങ്ങാടിയില്‍ ഹാജിയാരെ  കണ്ടാല്‍  എഴുന്നേറ്റ് ബഹുമാനിച്ചിരുന്ന ചെറിയ കുട്ടികള്‍  പോലും ഹാജിയാരെ കാണുമ്പോള്‍ മുരടനക്കി ഓരോ ശബ്ദം ഉണ്ടാക്കി അടക്കി ചിരിച്ചു . 
ചില ചെറുപ്പക്കാര്‍  ഇത്രകാലം കുഞാമിത്ത മൂടി വെച്ച ഈ രഹസ്യത്തിന്റെ പൊരുള്‍   തേടി അവരുടെ അടുത്തു ചെന്നപ്പോള്‍  അന്ന് തന്നെ പള്ളിയിലെ മോല്യാരോട് ഞാന്‍  പറഞ്ഞിരുന്നു എന്നായി കുഞ്ഞമിത്ത . ചെറുപ്പക്കാര്‍  മുസ്ലിയരോട് ചോദിച്ചപ്പോള്‍  കുഞ്ഞമിത്ത ചോദിച്ച കാര്യം മുസ്ലിയാരും നിഷേധിച്ചില്ല . 
എന്നാല്‍ നാട്ടിലെ പണക്കാരനായ ബാപ്പുട്ടി ഹാജിക്ക് വേണ്ടി മോല്യാര്‍ അറിഞ്ഞ കാര്യം മിണ്ടാതെ നിന്നത് ശരിയായില്ല എന്നായി ചെറുപ്പക്കാര്‍, കൂട്ടത്തില്‍   മീശയും താടി കിളര്‍ത്തു  വരുന്ന  പയ്യന് മുസ്ലിയാരെ കൊല്ലത്തില്‍  കിട്ടുന്ന സകാത്തിന് വേണ്ടി പണക്കാര്‍ക്ക് ഓശാന പാടരുത് എന്ന് ഉപദേശിക്കുകയും ചെയ്തു .  
കമ്മിറ്റി കൂടി മുസ്ലിയാരെ പിരിച്ചും വിട്ടു . പള്ളിയിലെ ഒന്നാം സഫ്ഫിൽ സ്ഥിരമായി നിന്നിരുന്ന ഹാജിയാരുടെ സ്ഥാനം പുറത്തെ പള്ളിയിലെ വാതിലിനോടു ചേർന്നായി 
ഹജ്ജുമ്മ താത്ത തീനും കുടിയും ഇല്ലാതെ അന്ന് കിടന്നതാണ് . പെറ്റു കിടക്കുന്ന മോളെ തൊണ്ണൂറു കഴിഞ്ഞിട്ടും കൂട്ടി കൊണ്ട് പോവാന്‍  പുതിയാപ്പ്ളന്റെ വീട്ടുകാരാരും വന്നില്ല .  കുവൈറ്റില്‍  നിന്ന് മോന്‍  ഗഫൂറിനെ  വിളിച്ചു വരുത്തി .  നന്ന ചെറുപ്പത്തിലെ  അവനെ കൊണ്ട് പറഞ്ഞു വെച്ച പെണ്ണിനെ ഇനി ഈ വീട്ടിലേക്ക് അയക്കൂലാന്നു ഹജ്ജുമ്മാത്താന്റെ  പൊന്നാര ആങ്ങള കട്ടായം പറഞ്ഞു .  ഗഫൂര് വന്നു അമ്മോന്റെ മോളെ കാനോത്ത് ചെയ്തു തോട്ടക്കാട്ട് അമ്മാവന്റെ വീട്ടില്‍  തന്നെ താമസമാക്കി. 
നാട്ടിലെയും വീട്ടിലെയും അവഗണന സഹിക്കാതെ സ്വത്തും മുതലും മക്കളെ പേരില് എഴുതി വെച്ച് ബാപ്പുട്ടി ഹാജി നാട് വിട്ടു പോയി.മക്കള്‍ ആ വീടും പുരയിടവും വിറ്റ്  ഹജ്ജുമ്മാത്തന്റെ നാടായ തോട്ടക്കാട്ടിലെക്കും പോയി .  ഒന്നോ രണ്ടോ കൊല്ലത്തിനു ശേഷം ആരോ പറഞ്ഞു കേട്ട് മാക്കില പള്ളിയിലെ  ദിക്രും സലാത്തും ആയി കഴിഞ്ഞിരുന്ന ഹാജിയാര്  പെട്ടെന്നൊരു" ജുമഅ "ക്കു മരിച്ചു വീണുന്നും  മക്കളെ അറിയിച്ചിട്ട് ആരും വന്നീലെന്നും പിന്നെ അവിടെ തന്നെ ഖബറടക്കി എന്നുമൊക്കെ .. 
കൊല്ലം പത്തു പതിനഞ്ചായി . ഇന്ന് ഞങ്ങളും നിങ്ങളെ പോലെ തന്നെ സ്വന്തം കാര്യവും കുടുംബവും മാത്രം നോക്കി കഴിയാണ് . 
പിന്നെ ഇപ്പോള്‍  എന്തെ ഞാനിത് നിങ്ങളോട് പറയാന്‍  എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടെങ്കില്‍  അതിനു ന്യായമായ ഒരു കാരണം ഉണ്ട് . 
ഇന്നലെ ബാപ്പുട്ടി ഹാജിന്റെ മോന്‍  ഗഫൂര് എന്നെ വിളിച്ചു . അവനും കുടുംബവും കുവൈത്തിലെ ഏതോ ഒരു മാളില്‍  ഷോപ്പിംഗ്‌ ചെയ്തു കൊണ്ടിരിക്കുമ്പോ അന്നാമ്മ സിസ്റ്ററെ കണ്ടുവത്രെ . കണ്ടതെ ഒന്നും രണ്ടും കുശലം പറഞ്ഞു സിസ്റ്റര്‍  മൈമൂനത്തിന്റെ വിവരമാണ് അവനോടു ചോദിച്ചത് 
" അമ്മയും അച്ഛനും ഇല്ലാത്ത നാല് പെണ്‍കുട്ട്യോള്‍ ഇല്ലായിരുന്നോ അവിടെ ? അതിലെ ആ മൂത്ത കൊച്ചിന്റെ അസുഖം ഒക്കെ മാറിയോ മോനെ ? " 
"എന്തസുഖം ?ആ കുട്ടി മരിച്ചല്ലോ  "
"ആ കുട്ടിക്ക് ഗര്ഭ പാത്രത്തില്‍ ഒരു വലിയ മുഴ ഉണ്ടായിരുന്നു . രണ്ടോ മൂന്നോ വട്ടം ഞാനതിനെ മഞ്ചേരി ഡോക്ടറെ അടുത്തു കൊണ്ട് പോയതാ .. അത് നീക്കം ചെയ്‌താല്‍  കല്യാണം കഴിക്കാനും അമ്മയാകാനും ഒക്കെ പറ്റും എന്നും ഒക്കെ അതിനോട് പറഞ്ഞതുമാണ് . അത് കേട്ടില്ല . അനിയത്തിമാരെ കല്യാണം കഴിയോളം സിസ്റ്റര്‍  ഇത് ആരോടും പറയരുത്  എന്ന് പറയും എന്നോട് . ഒന്നര കൊല്ലം കൊണ്ട് നടന്നു, ഞാന്‍  പോരുന്ന അന്ന് തീരെ വയ്യാണ്ടായിരിക്കുന്നു ആ കുട്ടിക്ക് , മരിച്ചുല്ലേ ?"
"മരിച്ചതല്ല സ്വയം ജീവനോടുക്കിയതാ "
"എന്റെ മാതാവേ , ഒരീസം എന്നോട് അത് പറഞ്ഞതാ , ചെറിയ അനിയത്തിന്റെ കല്യാണം  കൂടെ കഴിഞ്ഞാല്‍  മരിക്കാനാണ് എനിക്കിഷ്ടം എന്ന് . എന്നാലും അത് പറഞ്ഞപോലെ ചെയ്തല്ലോ ? ഞാനവിടെ ഉണ്ടായിരുന്നേല്‍  അത് ചെയ്യില്ലായിരുന്നു .."
അതെ സിസ്റ്ററെ നിങ്ങള്‍ അവിടെ ഉണ്ടായിരുന്നേല്‍ ഈ ചിത്രം തന്നെ മറ്റൊന്നായേനെ .പക്ഷെ  ഗഫൂറിനെ ആശ്വസിപ്പിക്കാന്‍  എന്റെ അടുത്ത് വാക്കുകളും ഇല്ല . 

129 അഭിപ്രായങ്ങൾ:

  1. കഥയാണോ അനുഭവമാണോ എന്ന് ചോദ്യത്തിന് പ്രസക്തിയില്ല

    മറുപടിഇല്ലാതാക്കൂ
  2. ഞങ്ങള്‍ അങ്ങനെയാണ് എന്ന് പറഞ്ഞ് പറഞ്ഞ് അവസാനം വിഷമിപ്പിച്ചല്ലോ.

    മറുപടിഇല്ലാതാക്കൂ
  3. ഒന്നും ചോദിക്കുന്നില്ല.
    വളരെ സുന്ദരമായ വായന .
    സ്നേഹത്തിന്റെ കാലഘട്ടം വളരെ നന്നായി ആദ്യം പറഞ്ഞു. ശരിക്കും സ്വയം അനുഭവിച്ച സ്നേഹത്തിന്റെ സുഖം വീണ്ടും അനുഭവിച്ചതായി തോന്നി. അവിടുന്നങ്ങോട്ട് കാലം മാറുമ്പോള്‍ സംഭവിക്കുന്ന വ്യത്യാസങ്ങള്‍ ഭംഗിയായി തുടര്‍ന്നു. ഒസ്സാത്തി കുഞ്ഞാമിത്താ എത്തിയതോടെ ഭാവനയും ചിന്തകളും ചേര്‍ത്ത് സ്വയം കഥകള്‍ എങ്ങനെ ഉരുത്തിരിയുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമായി മുന്നേറുമ്പോള്‍ വായനക്കാര്‍ക്കും സംശയം പടരുന്നത് ഇന്നിന്റെ നേര്‍ചിത്രം. ഒന്നും അറിയാതെ ഒരാള്‍ എങ്ങിനെ വിശ്വസനീയമായ തരത്തില്‍ കുറ്റക്കാരനാകേണ്ടി വരുന്നുവെന്നത് വളരെ വ്യക്തമാക്കി. അന്നാമ്മ സിസററെപ്പോലെ ഒരാളെ പല സംഭവങ്ങള്‍ക്കും കിട്ടാറില്ല എന്നത് സംശയത്തില്‍ കുറ്റക്കാരായി ജീവിക്കാന്‍ പലര്‍ക്കും വഴിയൊരുക്കുന്നു.
    വളരെ ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യം , അനുഭവിച്ചു കൊതി തീരാത്ത ആ പഴയ കാലം , കാലത്തിന്റെ കുത്തൊഴുക്കിൽ എന്തെല്ലാം മാറ്റങ്ങൾ

      ഇല്ലാതാക്കൂ
  4. നെഞ്ചുലയ്ക്കുന്ന രചന. നന്നായി അവതരിപ്പിച്ചു.
    ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  5. കാണുന്നതിനും കേള്‍ക്കുന്നതിനും അപ്പുറത്താണ് സത്യം, അല്ലേ?

    നൊമ്പരപ്പെടുത്തിയ എഴുത്ത്...

    മറുപടിഇല്ലാതാക്കൂ
  6. ശരിയാണ് അഷ്‌റഫ്‌ . കഥയാണോ അനുഭവമാണോ എന്ന ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ല . അതുകൊണ്ട് നന്നായി എന്ന പ്രയോഗത്തിന് പകരം മികച്ച
    കയ്യടക്കത്തിൽ എഴുതി എന്ന് പറയുന്നു . അല്ലെങ്കിൽ പാളി പോയേക്കാവുന്ന ഒരു വിഷയമാണിത് .
    നാട്ടു കൂട്ടങ്ങളുടെ ഗോസ്സിപ്പിങ്ങിൽ ഇങ്ങിനെ തല താഴ്ത്തേണ്ടി വന്നവർ കുറേയുണ്ട് . ഒപ്പം കുടുംബത്തിന് വേണ്ടി പിൻവാങ്ങി കൊടുക്കുന്ന സഹോദരിമാരും സഹോദരന്മാരും .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി മൻസൂർ, അങ്ങിനെ നാം അറിയുന്ന അറിയാത്ത എത്ര ജീവിതങ്ങൾ അല്ലെ

      ഇല്ലാതാക്കൂ
  7. മഞ്ചേരി, കൊണ്ടോട്ടി ഇത് ഇങ്ങളെ നാട്ടിലെ നടന്നതാണോ.kannu ninranju.

    മറുപടിഇല്ലാതാക്കൂ
  8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  9. ഇതിനു സാഹിത്യ ഗുണമോ കഥാ ഘടനയോ ഒക്കെ കുറവായിരിക്കും പക്ഷെ ഇതിനു പൊള്ളുന്ന ഒരു ജീവിത മുഖമുണ്ട്. അത് ആവിഷ്കരിച്ച ഒരു ഭാഷയുണ്ട്.
    നന്നായിട്ടുണ്ട് വളരെയേറെ..
    എഴുതുക. ഭാഷയും സാഹിത്യ ഗുണവുമൊക്കെ വഴിയെ ഇങ്ങോട്ട് തേടി വരും..കാരണം നിങ്ങള്ക്ക് പ്രതിഭയുണ്ട്.
    ശരിക്കും ഇഷ്ട്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  10. വായന തുടങ്ങി, പിന്നെ നിർത്താനായില്ല. ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീരം. നല്ല അവതരണം അഷ്‌റഫ്‌ ഭായി. താങ്കൾ ശരിക്കും ഞെട്ടിച്ചു

    നിഷ്കളങ്കരായ നാട്ടുകാരും, പതുക്കെ വിട വാങ്ങിയ മൈമൂനയും സംശയത്തിന്റെ വിത്ത്‌ പാകി പോയ പുറംനാട്ടുകാരനും രഹസ്യം സൂക്ഷിക്കാനാവാതെ വീർപ്പു മുട്ടിയ ഒസ്സാത്തിയും ഒടുവിൽ വീശിയയടിച്ച കൊടുങ്കാറ്റിൽ ആടി ഉലഞ്ഞ ജീവിതങ്ങളും, പിന്നെ തിരിച്ചറിവിന്റെ ഞെട്ടലിൽ വായനക്കാരുടെ മനസ്സിലേക്ക് തീ കോരിയിട്ട അന്ത്യവും ശില്പ ഭദ്രതയോടെ മനോഹരമായി ആവിഷ്ക്കരിച്ചു കഥയിൽ.

    അഭിനന്ദനങ്ങൾ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി , സന്തോഷം, അക്ബര്ജി .. കഥയായെന്നു സ്വയം ബോധ്യപ്പെടുന്നത് നിങ്ങളുടെയൊക്കെ അഭിപ്രായങ്ങൾ അറിഞ്ഞപ്പോൾ ആണ്

      ഇല്ലാതാക്കൂ
  11. ഏറനാടന്‍ ഭാഷയില്‍ വളരെ മനോഹരമായി എഴുതിയിരിക്കുന്നു അഷ്‌റഫ്‌,
    ക്ലൈമാകിലെത്താന്‍ ആകാംക്ഷാപൂര്‍വം കൊതിക്കും. ചെയ്യാത്ത കുറ്റത്തിന് തേജോവധം ചെയ്യപ്പെടുന്ന ഒരുപാട് പാവം മനുഷരുടെ പ്രതിരൂപമായി നില്‍ക്കുന്നു ഹാജിയാര്‍!

    അടുത്തു വായിച്ച പുനത്തിലിന്റെ സ്മാരകശിലകളുടെ ചില രംഗങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  12. കഥ പറച്ചിലിന്റെ സൌന്ദര്യം മുഴുവന്‍ നിറഞ്ഞ രചന.. കൂടുതല്‍ പറയുന്നില്ല..

    മറുപടിഇല്ലാതാക്കൂ
  13. അനുഭവിച്ച് അവസാനിച്ച വായന...! നല്ല ശൈലിക്ക് അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  14. വളരെ സുന്ദരമായി എഴുതി..... എല്ലാ ആശംസകളും... ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  15. വായന തുടങ്ങി അവസാനം വരെ എന്താകും അന്ത്യം എന്ന ആകാംഷ. അവസാനമെത്തിയപ്പോള്‍ വല്ലാത്തൊരു വല്ലായ്മ ഫീല്‍ ചെയ്ത കഥ. മൈമൂനത്തും ഹാജിയാരും ഒരു പോലെ നൊമ്പരമായി ഉള്ളിലിടം പിടിച്ച ഈ കഥയുടെ വ്യത്യസ്തമായ ആഖ്യാന മികവിന് ഒരു വലിയ സലൂട്ട്. ഗ്രാമീണ നിഷ്ക്കളങ്കതയുടെ ചാരുത ചോര്‍ന്നുപോകാതെ ഓരോ കഥാപാത്രത്തെയും തന്മയത്വത്തോടെ വായനക്കാരന് മുന്നിലെത്തിച്ച ആ കയ്യടക്കം പ്രശംസയര്‍ഹിക്കുന്നു. ഈ കഥ ഈ ബ്ലോഗ്ഗിലെ മികച്ച കഥകളില്‍ ഒന്നായി തന്നെ എക്കാലവും തുടരും എന്ന് മാത്രം പറഞ്ഞു മടങ്ങട്ടെ... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ലവാക്കുകൾക്ക് നന്ദി .. ഗ്രാമീണത മാത്രമേ ഇന്നും കൈമുതലായുള്ളൂ വേണുവേട്ടാ , മഹാ നഗരത്തിലും ഗ്രാമീണനായി കഴിയുന്ന താങ്കളെ പോലെ തന്നെ

      ഇല്ലാതാക്കൂ
  16. വായനക്കാരനെ ഇരുത്തി വായിപ്പിക്കാനയി നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  17. അശ്രഫ്ക്കാ............ ഒന്നും പറയാനില്ല .. ഇങ്ങക്ക് നൂറുമ്മ :)

    മറുപടിഇല്ലാതാക്കൂ
  18. ശരിക്കും ഈ കഥ , കഥയുടെ ഉള്ളില്‍ കടന്നു വായിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നന്മ വിളിച്ചോതുന്ന പഴഞ്ചന്‍ മനുഷ്യ മനസ്സിന്‍റെ ഫ്രെമിയില്‍ തീര്‍ത്ത ഇന്നിന്‍റെ ചിത്രം. കഥയുടെ രൂപം മാറുന്നത് കാലം മാറുന്നതിനനുസരിച്ച് എന്ന് കഥാകൃത്ത് തനിമയോടെ പറയുമ്പോള്‍ അറിയാതെ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുന്ന വായനക്കാരന്‍ നന്മയുടെ ഇന്നലെയും പിന്നീട് വായനയിലേക്ക് മുന്നോട്ടു നോക്കുമ്പോള്‍ നന്മ നഷ്ടപ്പെട്ട ഇന്നിനെയും കാണുന്നു. എന്നാലും പശ്ചാത്തപിക്കുവാന്‍ , അല്ലെങ്കില്‍ അതിനായ്‌ കാത്തുനില്‍ക്കാതെ കടന്നു പോകുന്ന ഓരോ ബാപ്പുട്ടി ഹാജിമാരും നമ്മുടെ ഇന്നലെയുടെ പ്രതീകങ്ങള്‍ ആയി മറയാതെ നിലക്കട്ടെ. ഇന്നിന്‍റെ ഒരു നുള്ള് നന്മ കാക്കുന്നതിലെക്കായി ...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എഴുതിയപ്പോൾ ആഗ്രഹിച്ചത്‌ മുഴുവൻ ഗ്രഹിച്ചുവെന്നു അറിയുമ്പോൾ ഇതിൽ പരം എന്ത് സന്തോഷമാണ് ഇനി ലഭിക്കേണ്ടത് അംജത് ഭായ് , നന്ദി ഒരു പാട്

      ഇല്ലാതാക്കൂ
  19. കഥ വളരെ നന്നായിപ്പറഞ്ഞു. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  20. അഷ്‌റഫ്‌ ക്ക നി ങ്ങള്‍ ശരിക്കും ഞെട്ടിച്ചു പ്രതേകിച്ചു അവസാന ഭാഗത്തില്‍ ..നല്ല നാടന്‍ മലപ്പുറം ഭാഷയില്‍ നാട്ടിന്‍ പുറത്തെ സംസാരത്തില്‍ കൂടി ഒഴുക്കോടെ പറഞ്ഞുവന്നു അവസാനം ആരും പ്രതീക്ഷിക്കാത്ത ഒരു എന്ടിങ്ങും ....ബടായി ബ്ലോഗില്‍ വന്ന മികച്ച പോസ്റ്റ്‌ എന്ന് ഞാന്‍ ഇതിനെ പറയും ,,,,ശേലീര്‍ പറഞ്ഞപോലെ നൂറുമ്മ :)
    ---------------------------------
    ഇത്രയും നല്ല ഒരു കഥയെല്ലേ കുറച്ചു അക്ഷര തെറ്റ് കാണുന്നു തിരുത്തുമല്ലോ ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം ബാബു .. ഒരു പാട്
      മനസ്സിൽ നിന്ന് കഥ ടൈപ് ചെയ്യാൻ തുടങ്ങിയതെ ജോലി തിരക്ക് , അത് കൊണ്ട് എഴുതി ആണ് പോസ്റ്റി ,ബാബുവിന്റെ കണ്ടപ്പോൾ ആണ് പിന്നീട് ഒന്ന് കൂടെ വായിച്ചു നോക്കിയത് പോലും , ശ്രദ്ധയിൽ പെട്ടതെല്ലാം തിരുത്തിയിട്ടുണ്ട് , നന്ദി

      ഇല്ലാതാക്കൂ
  21. നല്ല രീതിയിൽ തന്നെ കഥ ഒതുക്കിയെടുത്തു. കഥാപാത്രങ്ങൾക്ക് ജീവൻ തുടിക്കുന്നതും എഴുത്തിന്റെ പ്രത്യേകതയാണ്.അനുഭവങ്ങൾ കഥയാക്കുന്നതിലെ മികവ് പ്രകടമാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം , പല കഥാപാത്രങ്ങളും ജീവനുള്ളത് തന്നെയാണ് :)

      ഇല്ലാതാക്കൂ
  22. മാഷെ.. ബിഗ്‌ സല്യൂട്ട്
    നല്ല ഭാഷ.. നല്ല കഥ .. നല്ല അവതരണം..
    ഈ ബ്ലോഗ്ഗിലെ മികച്ച രചന..

    മറുപടിഇല്ലാതാക്കൂ
  23. മറുപടികൾ
    1. കഥയുടെ രാജാക്കന്മാർ വായിച്ചാൽ തന്നെ സന്തോഷം , എന്റെ സ്വന്തം സിയാ

      ഇല്ലാതാക്കൂ
  24. മനോഹരമായി എഴുതി അഷ്‌റഫ്‌., നമ്മള്‍ അങ്ങനെയാണ് നമ്മുടെ നിഷ്കളങ്കത പലപ്പോഴും ചോദ്യംചെയ്യാനും ചിന്തിക്കാനുമുള്ള സത്യമന്വേഷിക്കാനുമുള്ള മാനസികസ്ഥിതിയെ ഇല്ലാതാക്കുന്നു. എന്നാലും ഹാജ്യാര്‍ക്കെങ്കിലും പറഞ്ഞു നോക്കാമായിരുന്നു. ഹാജ്യാര്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ ഒരിക്കല്‍ പോലും ശ്രമിക്കുന്നില്ല എന്നത് ഹാജ്യാരെക്കാള്‍ കഥാകൃത്ത് ചെയ്ത കുറ്റമാണ്. അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ആരിഫ്സാർ ,,
      അതെ എനിക്ക് അല്ല ഹാജിയാര്ക്ക് ഒന്ന് പറഞ്ഞു തെളിയിക്കാമായിരുന്നു . അതെനിക്കും തോന്നി . ഒരു വലിയ തെറ്റ് തന്നെ .

      ഇല്ലാതാക്കൂ
    2. ഹാജിയാര്‍ ഒരു പക്ഷെ എന്നെപ്പോലെ ആയിരിക്കും.... പല കുറ്റപ്പെടുത്തലുകളെയും എതിര്‍ക്കാതെ മൌനമായി നേരിടുന്ന സ്വഭാവം...... എതിര്തതുകൊണ്ട് കാര്യമില്ല എന്ന് അയാള്‍ക്കും തോന്നിയിട്ടുണ്ടാവാം....കാരണം "ഒന്നൂല്ല്യാതെ കുഞ്ഞിരായീന്‍ കെണറ്റില്‍ ചാടൂല..!!","തീയില്ലാതെ പുകയുണ്ടാവുമോ.?!" തുടങ്ങിയ പഴംചോല്ലുകള്‍ നിലവിലുള്ളതല്ലേ....

      ഇല്ലാതാക്കൂ
  25. കഥ വായിച്ചു.
    നന്നായിരിയ്ക്കുന്നു...
    ആശംസകള്‍...........

    മറുപടിഇല്ലാതാക്കൂ
  26. മനോഹരമായി പറഞ്ഞ തനി നാടൻ കഥ. അഭിനന്ദനങ്ങൾ അഷറഫ് ഭായ്..

    മറുപടിഇല്ലാതാക്കൂ
  27. കഥയാണോ അനുഭവമാണോ എന്ന് ചോദ്യത്തിന് പ്രസക്തിയില്ല - പക്ഷേ ലളിതമായ ഭാഷയിൽ കഥയെഴുതാനറിയുന്ന ഒരു പ്രതിഭയുടെ കൈയ്യൊപ്പ് ഇവിടെ തെളിഞ്ഞു കാണാനാവന്നു.... ഏറനാടൻ ഭാഷയും, ഏറനാടൻ ജീവിതശൈലിയും സംയോജിപ്പിച്ച് തെറ്റിദ്ധാരണകൾ സാമൂഹ്യജീവിതത്തിന്റെ ക്രമം തെറ്റിക്കുന്നത് എങ്ങിനെ എന്ന് ഭംഗിയായി പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാത്ത കഥാപരിണാമത്തിലേക്ക് കഥ വളർത്തിക്കൊണ്ടുവന്ന ആവിഷ്കാരചാതുരിയെ അഭിനന്ദിക്കാതെ വയ്യ......

    അതിഭാവുകത്വം കലരാതെ നല്ല കൈയ്യടക്കത്തോടെ പറഞ്ഞു.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം പ്രദീപ്‌ മാഷ് ,
      ജീവിതത്തിൽ കണ്ടതും കേട്ടതും മാത്രം . അതിലപ്പുറം ഒന്നുമില്ല . അത് ഉദ്ദേശിച്ചപോലെ വായനക്കാരിൽ എത്തി എന്നറിഞ്ഞപ്പോൾ ആണ് സന്തോഷം ആയത്

      ഇല്ലാതാക്കൂ
  28. മനോഹരമായി പറഞ്ഞ തനി നാടൻ കഥ

    മറുപടിഇല്ലാതാക്കൂ
  29. വളരെ ലളിതമായി, ചിന്തിക്കാനൊരുപാട് വായനക്കാരനിലവേശിഷിപ്പിച്ച് ഒട്ടും പ്രതീക്ഷിക്കാത്ത കൈവഴികളിലൂടെ ഒഴുകിപ്പരന്ന കഥ.അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജീവിതം അങ്ങിനെ തന്നെയാല്ലേ .. നാം പ്രതീക്ഷിക്കാത്ത വഴികളിലൂടെ ഒഴുകി പരന്ന്.. നന്ദി

      ഇല്ലാതാക്കൂ
  30. ചില മനുഷ്യരുടേ നേർക്കാഴ്ചകൾ. പൊടിപ്പും തൊങ്ങലും വെച്ച് ചെറിയ സംഭവങ്ങളെ പോലും ഭീകരമായ പ്രശനങ്ങളാക്കാൻ ശ്രമിക്കുന്നവരെമ്പാടുമുണ്ട് നമ്മുടെ ചുറ്റുപാടും. അവസാന പാരഗ്രാഫ് വളരെ വേദനയുളവാക്കി.

    ഒരു അനുഭവ കഥ വായിച്ചത് പോലെ തന്നെ തോന്നി..ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  31. ഒറ്റവലിപ്പിന് പറഞ്ഞു തീർത്ത ഒരു മനോഹരമായ കഥ.
    പാവം ഹാജ്യാർ..അദ്ദേഹത്തിന് ഒരു ദയാഹർജിക്ക് പോലും അവസരമനുവദിച്ചില്ലല്ലോ?

    മറുപടിഇല്ലാതാക്കൂ
  32. കഥാപാത്രങ്ങളെ എല്ലാം ഒരുപാട് മനസിലാക്കാൻ സാധിക്കുന്നു... നമ്മളോട് കൂടെ ഉള്ളവർ തന്നെ ;(

    മറുപടിഇല്ലാതാക്കൂ
  33. നാട്ടുകാര്‍ ഇപ്പോളും ഇങ്ങനെ ആണ്...അല്ലെ കാള പെറ്റ് എന്ന് കേട്ടാല്‍ കയര്‍ എടുക്കാന്‍ ഓടുന്നവര്‍...ആ അവസാനത്തെ ഭാഗം അത് വല്ലാത്തൊരു ക്ലൈമാക്സ് തന്നെ ആണ് ഭായീ...ആശംസകള്‍ അതെന്നെ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ഇമ്തി , പലപ്പോഴും നമ്മളും അങ്ങിനെ തന്നെ . പിന്നെ പിടിച്ചാൽ കിട്ടൂല

      ഇല്ലാതാക്കൂ
  34. വായിച്ചു വായിച്ചു രസിച്ചു വന്നപ്പോള്‍ മനുഷ്യനെ വിഷമിപ്പിച്ചല്ലോ...നിങ്ങളൊക്കെ ഇങ്ങനെ ആണോ?

    നല്ല എഴുത്ത് അഷ്‌റഫ്‌...,.... ആശംസകള്‍...,..

    മറുപടിഇല്ലാതാക്കൂ
  35. അനുഭവമാണെങ്കിലും കുഴപ്പമില്ല ,കഥയാണെങ്കിലും കുഴപ്പമില്ല.... നല്ല ഒരു വായന.

    മറുപടിഇല്ലാതാക്കൂ
  36. ഞങ്ങൾക്ക് ചില കുറവുകളുമുണ്ട് എന്ന് ഞങ്ങൾക്കു തന്നെ ബോധ്യപ്പെടട്ടെ..

    മറുപടിഇല്ലാതാക്കൂ
  37. കൂടെ ജീവിച്ചവരെ വരച്ച് വെച്ചപോലെ , ചില നാട്ടു വാർത്തകളും കഴിഞ്ഞുപോയ ചില കാര്യങ്ങളെല്ലാം ഓർമ വന്നു

    മറുപടിഇല്ലാതാക്കൂ
  38. ലളിതമായ പകര്‍ത്തല്‍ ,
    അതില്‍ ഒരു നാടിന്റെ വിങ്ങലുണ്ട്
    സ്ഥിരതയുള്ള നേരുകളുണ്ട് .......!
    " ഞങ്ങള്‍ അങ്ങനെയാണ് " എന്നു ആവര്‍ത്തിക്കുന്നതിലൂടെ
    അവരത് വിളിച്ചു പറയുന്നു , ഒരു നാടിന്റെ നിഷ്കളങ്കതയാണ്
    വലിയ വിപത്തുകളുണ്ടാക്കുക , തിരിച്ച് പിടിക്കാന്‍ കഴിയാത്ത
    പലതിലൂടെയും കടന്നു പൊകുമ്പൊഴും നാം ആ നാട്ടിലേ
    ചിലതില്‍ മുറുകേ പിടിക്കും , ആരെ കുറ്റപെടുത്തും ?
    ആരൊട് കലഹിക്കും , ചെയ്യാത്ത കുറ്റത്തിന് പഴികേട്ട്
    ജീവിതം ഹോമിക്കുന്ന മനസ്സുകളുടെ ആഴം വലുതാണ് ..
    ആ നിശ്ബ്ദതയില്‍ ഒരു വലിയ കയമുണ്ടാകാം .......................!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നാടിന്റെ നേരെല്ലാം കൈമോശം വന്നു പോയി റിനി . പലപ്പോഴും തമാശകൾ പോലും ചിലപ്പോൾ പിടിവിട്ടു പോകും , അതുപോലെ തന്നെ നിഷ്കളങ്കതയും , സന്തോഷം ഒത്തിരി

      ഇല്ലാതാക്കൂ
  39. പള്ളിയിൽ മുന്നിലെ വരിയിൽ നിന്നിരുന്ന ഹാജ്യാർ മൈമൂനയുടെ മരണത്തിൽ പിന്നെ ഏറ്റവും പിറകിൽ നില്ക്കുന്ന ചിത്രം ഒരു വേദനയാവുന്നു. ഹാജിയാരുടെ വേദന വായനക്കാരന്റെത് ആക്കാൻ കഴിഞ്ഞു എന്നിടത്തു ഇക്കഥ പൂർണ്ണമായും വിജയിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അറിയാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്നു ചിലരെങ്കിലും സലാംജി

      ഇല്ലാതാക്കൂ
  40. മറുപടികൾ
    1. സമാധാനമായി ല്ലേ ? മൈമൂനത്തിനു ഒന്ന് സംഭവിച്ചിട്ടില്ലല്ലോ എന്നാ സമാധാനം :)

      ഇല്ലാതാക്കൂ
  41. നല്ല ഒരു കഥ..അല്ല, രചന..
    കഥാപാത്രങ്ങൾക്ക് ശരിക്കും ജീവനുണ്ട്

    മറുപടിഇല്ലാതാക്കൂ
  42. അനുഭവങ്ങളും സർഗ്ഗാത്മാകതയും കൂടി ചേരുമ്പോൾ നല്ല കഥ പിറക്കുന്നു , പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ
    തരുന്നുണ്ട് വായനയിൽ , പൊള്ളുന്ന സത്യങ്ങളെല്ലാം നോവിക്കുന്നതാണ് . സത്യം തിരിച്ചറിയാൻ വൈകിയതിന് വിലകൊടുത്തത് ഒരു ജീവന് , ഇഷ്ടമായി ഇക്കാ ഒരുപാട് . ഇക്കയെ പോലെ നല്ലതായി ഈ അക്ഷരങ്ങളും ,എഴുത്തിനു ഇടവേളകൾ കൊടുക്കാതിരിക്കുക ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയിൽപീലി ,

    മറുപടിഇല്ലാതാക്കൂ
  43. വളരെ മനോഹരമായ കഥ ,മനോഹരമായരീതിയിൽ എഴുതിയിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  44. ചു ന്നു കേള്‍ക്കുമ്പോള്‍ ചുണ്ടങ്ങ എന്നാക്കുന്ന നാടന്‍ ജെര്‍ണലിസത്തെ കീറി പൊളിച്ച കഥ അസ്സലായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാനും നിങ്ങളും വസിക്കുന്ന ഗ്രാമങ്ങളിലെ ജേർണലിസം അല്ലെ കോമ്പാ .. .. നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      ഇല്ലാതാക്കൂ
  45. ഞങ്ങള്‍ അങ്ങിനെയാണ് . ചിലപ്പോളൊക്കെ ഞങ്ങള്ക്ക് ഞങ്ങളേക്കാള്‍ വിശ്വാസം ആണ് മറ്റുള്ളവരെ ...ഇതൊക്കെ ചിരിയോടെ വായിച്ചു അവസാനം സങ്കടായല്ലോ അഷ്‌റഫെ ..:(

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്താ കൊച്ചു മോളെ ചെയ്യുകാ .. കുറുക്കന്റെ കല്യാണം പോലെയല്ലേ ജീവിതം .. വെയിലും മഴയും , ചിരിയും കരച്ചിലും .. നന്ദി ട്ടോ

      ഇല്ലാതാക്കൂ

  46. ഇവിടെ മുൻപേ വന്നിരുന്നു ...
    വളരെ നന്നായി അവതരിപ്പിച്ച കഥ. ഒരേ വാചകത്തിന്റെ ആവർത്തനം വിരസമായി തോന്നി. കഥയുടെ മികവിന് അത് അനിവാര്യമെങ്കിൽ .........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത്തരം ചില പോരായ്മകൾ ഉണ്ടെന്നു തിരിച്ചറിയുന്നു ഫാറൂഖി സാർ .. കഥ ഒരു പുതിയ ശ്രമം ആയിരുന്നു .. അതിൽ ഒരു പരിധി വരെ വിജയിച്ചുവെങ്കിലും ന്യൂനതകൾ ന്യൂനതകൾ തന്നെ .. നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      ഇല്ലാതാക്കൂ
  47. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  48. ഏറനാടിന്റെ നാട്ടുസൗന്ദര്യം പശ്ചാത്തലമാക്കി വരച്ച ലളിതമായ പ്ലോട്ട്,

    എന്നാൽ വരികൾക്കിടയിലൂടെ ഗഹനമായ പാഠങ്ങൾ പറയുന്നുണ്ടീ കഥ. ഗ്രാമ്യതയുടെ വിശുദ്ധി പേറുന്ന ജനങ്ങൾക്കിടയിലേക്കു അധിനിവേശം എങ്ങനെയാണ്
    സാംസ്കാരികമായി ഇടപെട്ടു മാറ്റങ്ങളുണ്ടാക്കുന്നതെന്ന് കൊണ്ടോട്ടിക്കാരനായ ഒരു വരത്തൻ ടി വി മെക്കാനിക് മഞ്ചേരിയുടെ ഏതോ ഉൾഗ്രാമത്തിന്റെ വിശുദ്ധിയിൽ വന്ന് നിർദോഷമെന്നു പ്രയോഗത്തിൽ തോന്നിക്കാവുന്ന ഒരു കമന്റിലൂടെ ഫലത്തിൽ ഒരു നിരപരാധിയെ ഊരുവിലക്കുന്നതിലേക്ക് എത്തിക്കുന്നത് കാണിച്ച് തരുന്നുണ്ട്. ഒരു സാംസ്കാരിക ബുദ്ധിജീവിയുടെ മണിക്കൂറുകളെടുത്തുള്ള സ്റ്റഡിക്ലാസിനേക്കാൾ എത്രയോ അനായാസമായി സാംസ്കാരികാധിനിവേശം എന്നത് എന്താണെന്ന് അഷ്‌റഫ്‌ നമ്മെ പഠിപ്പിക്കുന്നു.

    ഒപ്പം മെഴുകുതിരി പോലെ വട്ടമിട്ടിരിക്കുന്നവർക്കു വെളിച്ചമേകാൻ സ്വയമുരുകിത്തീരുന്ന അനേകം പെണ്ണുടലുകളെ ഓർമപ്പെടുത്തുന്നു ഈ കഥ.

    ഗോസിപ്പുകൾ എങ്ങനെയാണ് സമൂഹജീവിതങ്ങളെ ദുസ്സഹമാക്കുന്നതെന്നും ഇവിടെ കാണാം.

    നന്ദി അഷ്‌റഫ്‌ സൽവ ഈ വിരുന്നിന്....... മുന്നോട്ട്....

    ('ദിവ്യക്ഞാനം' എന്ന അച്ചടിപ്പിശാച് ഒന്ന് തിരുത്തണം എന്നഭ്യർത്ഥിക്കട്ടെ, ഏറനാടൻ ശൈലിയിൽ പ്രയോഗിച്ചതല്ലെങ്കിൽ മാത്രം!!)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്താ പറയാ ..
      ഇത്ര ആഴത്തിൽ വായിച്ചു അഭിപ്രായം പറഞ്ഞപ്പോൾ സന്തോഷം ചുര്ങ്ങിയ വാക്കുകളിൽ ഒതുങ്ങുന്നില്ല ..
      നന്ദി എന്നാ രണ്ടക്ഷരം തന്നെയാണ് പകരം തരാനുള്ളത്‌ .
      അക്ഷര തെറ്റ് തിരുത്തിയിട്ടുണ്ട്

      ഇല്ലാതാക്കൂ
  49. എല്ലാ വേദനകളും മനസ്സിലൊതുക്കി കഴിയുന്ന നിഷ്കളങ്കരായവരുടെ
    കഥ ഉള്ളിലൊരു വിങ്ങലായി മാറ്റുന്നു!
    കഥയ്ക്കനുയോജ്യമാം ആകര്‍ഷകശൈലി രചന ഭാവതീവ്രമാക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സാർ വായനയ്ക്കും , വിലയേറിയ അഭിപ്രായത്തിനും ..

      ഇല്ലാതാക്കൂ
  50. "ഞങ്ങള്‍ അങ്ങിനെയായിട്ടും ഇങ്ങനെയായല്ലോ". അതാണ്‌ ഇതുപോലുള്ള വാര്‍ത്തകളുടെ വിജയം. ഏതു നാട്ടിലും എത്ര നല്ല മനുഷ്യര്‍ക്കിടയിലും അത് സംഭവിച്ചുകൊണ്ടിരിക്കും.
    മനോഹരമായ കഥ. അല്പം നീണ്ടുപോയോ എന്നൊരു സംശയം ഉണ്ടെങ്കിലും അത് ചിലപ്പോള്‍ ഓഫീസില്‍ തിരക്കിനിടയില്‍ ആരും കാണാതെ വായിക്കുമ്പോള്‍ ഉള്ള തോന്നലാവാം.
    ആശംസകളോടെ
    അനിത

    മറുപടിഇല്ലാതാക്കൂ
  51. ഒന്നിരുന്നു വായിക്കാൻ ഉണ്ടല്ലോ .. നന്നായിരിക്കുന്നു .. അഭിനന്ദനങ്ങൾ ...

    മറുപടിഇല്ലാതാക്കൂ
  52. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  53. മറുപടികൾ
    1. എല്ലാം നിമിത്തങ്ങളാണ് ..
      ഇരിപ്പിടത്തിന്റെ ശനി ദോഷം ഓരോ ലക്കവും മുടങ്ങാതെ വായിക്കാറുണ്ട് .അപ്പോഴൊക്കെയും മാതൃഭൂമിയിലെ ചൊവ്വാ ദോഷം എന്ന പംക്തി ഓർമ്മയിൽ വരാറുമുണ്ട് . അത് വഴി ഏതെങ്കിലും ഒരു ബ്ലോഗിന്റെയെങ്കിലും സ്ഥിരം വായനക്കാരൻ ആയിത്തീരാറുമുണ്ട് .
      ബ്ലോഗ്‌ തുടങ്ങിയ ആദ്യ നാളുകളിൽ ബ്ലോഗിൾ പോസ്റ്റ് ചെയ്ത "ആറാം ക്ലാസ്സിലെ രണ്ടാം കെട്ട് " എന്നാ ഒരു അനുഭവ കുറിപ്പ് ഇരിപ്പിടത്തിൽ പരാമർശിക്കപ്പെട്ടത് ശ്രദ്ധയിൽ പ്പെടുത്തിയത് പ്രിയ സ്നേഹിതൻ സിയാഫ് അബ്ദുൽ കാദർ ആണ് . അന്ന് തന്നെയാണ് ബ്ലോഗേഴുതിയത്തിൽ ഏറ്റവും കൂടുതൽ സംതൃപ്തി തോന്നിയതും .
      ഈ കഥയും കഴിഞ്ഞ ഇരിപ്പിടം ലക്കത്തിന്റെ വായനയിൽ ഉൾപ്പെട്ടപ്പോൾ ഉണ്ടായ സന്തോഷവും ചെറുതല്ല . ആ ലക്കം വളരെ ശക്തരായ ചിലരുടെ വായനയും അഭിപ്രായങ്ങളും തന്ന സംതൃപ്തിയും ഒട്ടും ചെറുതല്ല .
      പക്ഷെ ആ സംതൃപ്തി അവിടെ രേഖപ്പെടുത്താൻ ചെന്നപ്പോൾ പിന്നീട് കണ്ടത് ബ്ലോഗര് മാരുടെ ഇഷ്ട വിനോദമായ വിവാദമാണ് . ആരോഗ്യപരവും അനാരോഗ്യപരവുമായ ഒരു വിവാദത്തിലും താൽപര്യമില്ലെങ്കിലും മറ്റുള്ളവരുടെ "കലമ്പലുകൽ " ചെവിയോർത്തു നിൽക്കുന്ന നാട്ടിമ്പുറത്തു കാരന്റെ മനസ്സ് അതൊക്കെയും ഒരു കാഴ്ചക്കാരനായി നോക്കി നിന്നു .
      ഇനി കഥയിലേക്ക്‌ വരാം ..
      ഒരു ദിവസം വൈകിട്ടുള്ള നടത്തത്തിനിടയിൽ മനസ്സിലേക്ക് ചേക്കേറിയ ഈ കഥാപാത്രങ്ങൾ പിറ്റേന്നും മനസ്സിൽ നിന്ന് കുടിയിറങ്ങാതിരുന്നപ്പോൾ അത് ബ്ലോഗില് എഴുതി ഒരു "രണ്ടാം വായന പോലെ നടത്താതെ പോസ്റ്റ് ചെയ്യുകയായിരുന്നു .
      കഥയെഴുത്തിന്റെ രീതി ശാസ്ത്രം ഒന്നും അറിയാത്തത് കൊണ്ടും ബ്ലോഗുകളില്ലാതെ കഥാ വായനകൾ കുറവായത് കൊണ്ടും ഈ പോസ്റ്റിനെ മനസ്സ് ശാന്തമാക്കുക എന്നതിലുപരി യാതൊരു വിധ പ്രാധാന്യവും നല്കിയിരുന്നില്ല . അത് കൊണ്ട് തന്നെ ഒരു "വിപണനവും " നടത്തിയിരുന്നില്ല .
      എന്നാൽ "നിങ്ങൾ ശരിക്കും ഞെട്ടിച്ചു കളഞ്ഞല്ലോ അഷ്‌റഫ്‌ ഭായി " എന്ന ഒരു പേർസണൽ മെസ്സെജിന്റെ തുടക്കത്തോടെ ബ്ലോഗു വായനയിലെ എന്റെ ഇഷ്ട കഥാകാരന്മാർ അടക്കം വളരെ നല്ല അഭിപ്രായങ്ങൾ അറിയിക്കുകയും കൂടുതൽ പേർ ചെയ്തപ്പോൾ മാത്രമാണ് ഇതൊരു കഥയായെന്നും എന്റെ ബ്ലോഗിലെ ഏറ്റവും മികച്ച ഒരു രചനയായി എന്നും എനിക്ക് ബോധ്യപ്പെട്ടത് .
      അതിനിടയിലും ഇതിന്റെ പോരായ്മകളും ഞാൻ മനസ്സിലാക്കിയിരിക്കുന്നു . അത് തിരുത്താൻ ഇനി ഒന്ന് എഴുതുന്നുവെങ്കിൽ ശ്രമിക്കും എന്നേ ഇപ്പോൾ പറയാൻ സാധിക്കൂ ..
      ഈ കഥയ്ക്ക്‌ ഇത് വരെ ലഭിച്ച എല്ലാ വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി .
      കൂടെ ബ്ലോഗ്‌ എഴുത്തിൽ പിച്ച വെക്കുന്നവർക്ക്‌ എന്നും പ്രോത്സാഹനം നല്കുന്ന ഇരിപ്പിടം ടീമിനും ഇത്രയും വിശദമായി അവലോകനം ചെയ്ത ഫൈസൽ ബാബുവിനും നന്ദിയും സ്നേഹവും ....

      ഇല്ലാതാക്കൂ
    2. Dear FaiZal.
      Irippidathile kurippu kandaanivide yethiyathu
      Oru comment veeshiyittundu
      Nanni Namaskaaram
      Philp Ariel

      ഇല്ലാതാക്കൂ
  54. ഇരിപ്പിടത്തിലെ അവലോകനം വഴി ഈ കഥയിലേക്കെത്തിച്ച ഫൈസല്‍ബാബുവിന് നന്ദി.
    വളരെ ഹൃദയസ്പര്‍ശിയായ വിധത്തില്‍ അവതരിപ്പിച്ച കഥ അവസാനം വരെ ആകാംക്ഷയോടെയാണ് വായിച്ചത്.നാട്ടുമ്പുറത്തിന്റെ മനോഹാരിതയും നിഷ്കളങ്കതയും ഓരോ വരികളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിഞ്ഞു.ഹാജിയാരുടെ നിസ്സഹായതയില്‍ മനസ്സ് അസ്വസ്ഥമാകുമ്പോഴും,നിറഞ്ഞ മനസ്സോടെ കഥാകാരന് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇരിപ്പിടവും ഞാനിഷ്ടപ്പെടുന്ന ചില മികച്ച കഥാ കാരന്മാരും ആണ് ഈ ബ്ലോഗിലേക്ക് പലര്ക്കും വഴികാട്ടിയയത് എന്നത് ആണ് എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത് ..
      നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      ഇല്ലാതാക്കൂ
  55. മോനോഹരമായ അവതരണം

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  56. പതിവില്‍ നിന്നും വ്യത്യസ്തമായ ഒരെഴുത്ത്..എല്ലാ വിധ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  57. ബാപ്പുട്ടി ഹാജിയെ കുറിച്ചാലോജിക്കുമ്പോ മനസ്സിലൊരു വിങ്ങല്‍...,..

    മറുപടിഇല്ലാതാക്കൂ
  58. അഷ്‌റഫ്‌ - ഇരിപ്പിടത്തിലൂടെ വന്നു - വായിച്ചു - ഒറ്റവാക്കിൽ ഇഷ്ടമായി .... അധികം വാചക കസർത്തില്ലാത്ത ലളിതമായി എന്നാൽ നല്ല രീതിയിൽ പറഞ്ഞ കഥ ....... ഒരു പാട് കട്ടി വാക്കുകൾ കൂട്ടിയാലേ കഥയാവൂ എന്നതിന് ഒരു ചെറിയ മറുപടി . അക്ഷരത്തെറ്റുകൾ കണ്ടു . ചില നാടൻ പ്രയോഗങ്ങൾ അടിയിൽ ഒരു വിശദീകരണം നൽകാമായിരുന്നു . പിന്നെ കടയുടെ രീതിശാസ്ത്രവും . നീതിയും തല്ക്കാലം മാറ്റി വെച്ചാൽ വളരെ രസകരമായി തോന്നിയ ... ബ്ലോഗിൽ ഞാൻ വായിച്ചതിൽ ഇഷ്ടപ്പെട്ട ഒരു രചന ... ഇതെഴുതിയ നിങ്ങൾക്ക് പോരായ്മ സ്വയം ബോധ്യപ്പെടും എന്ന് വിശ്വാസം .... ഞങ്ങൾ അങ്ങനെയാണ്. ആശംസകൾ !

    മറുപടിഇല്ലാതാക്കൂ
  59. വെറും ഒരു മലപ്പുറം ബഡായിയായിരിക്കാൻ വഴിയില്ല
    അനുഭവം അവിടത്തെ നാട്ടുഭാഷയിലൂടെ ആവിഷ്കരിക്കുവാൻ ശ്രമിച്ചു എന്ന് കരുതട്ടെ

    മറുപടിഇല്ലാതാക്കൂ
  60. ഹൃദയം നിറഞ്ഞിരിക്കുമ്പോള്‍ വാക്കുകള്‍ കുറയും എന്ന്‌ പറയാറുണ്ട്‌.

    അതാണിപ്പോള്‍ അവസ്ഥ.

    അതിനുള്ളകാരണങ്ങള്‍ പലതാണ്‌.

    കയ്യടക്കത്തോടെ കഥ പറഞ്ഞ്‌ കൃതഹസ്തനായ കഥാകാരന്റെ മിടുക്കില്‍ മനസ്സില്‍ മതിപ്പ്‌ നിറയുന്നത്‌കൊണ്ട്‌,

    നിഷ്ക്കളങ്കതയുടെ നിറവില്‍ ഗ്രാമജീവിതത്തിന്റെ മധുരം നുണഞ്ഞിരുന്ന ഒരു ജനസമൂഹം ഒരു പുറനാട്ടുകാരന്റെ വാക്കുകളില്‍നിന്ന്‌ തൂവിയ നഞ്ച്‌ കലര്‍ന്ന്‌ കുട്ടിച്ചോറായതിന്റെ തീവ്രസങ്കടം മനസ്സില്‍ നിറയുന്നത്‌കൊണ്ട്‌,

    നിരപരാധിയായ ഒരു മനുഷ്യന്‍ അകപ്പെട്ട കെണിയില്‍ അനുഭവിച്ചുതീര്‍ത്തിരിക്കാവുന്ന ആത്മനൊമ്പരങ്ങളുടെ ആഴമോര്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന നടുക്കത്തിന്റെ മുഴക്കം മന്സ്സിലാകെ അലയൊലികൊള്ളുന്നത്‌കൊണ്ട്‌.

    സഫലമായ ഒരു രചനയാണിത്.

    കഥാകാരന്ന്‌ അഭിവാദനങ്ങള്‍.

    (ഫൈസല്‍ ബാബുവിന്റെ കഥാസ്വാദനം വായിച്ചതാണ്‌ വായനക്ക് പ്രേരകം. എന്നെ ഇവിടെയെത്തിച്ച അദ്ദേഹത്തിനും നന്ദി.)

    മറുപടിഇല്ലാതാക്കൂ
  61. കഥ മനോഹരം, നല്ല അവതരണം . ആശംസകൾ .

    മറുപടിഇല്ലാതാക്കൂ
  62. ഏറനാടന്‍ ഭാഷ വലിയ വശമില്ലാത്തതിനാൽ
    ആദ്യം അല്പ്പം ബുദ്ധിമുട്ടിയെങ്കിലും, ഫൈസൽ ബാബുവിന്റെ
    അവലോകനം,തുടർന്ന് വായിപ്പാൻ പ്രേരണ നല്കി
    തികച്ചും ഹൃദയസ്പർശിയായിതന്നെ ആ ജീവിത
    സംഭവങ്ങൾ ഇവിടെ വരച്ചിട്ടു. ലേബലിൽ ഒന്നും കണ്ടില്ല
    ഇത് അനുഭവങ്ങളെ തൊട്ടറിഞ്ഞതിനാൽ ഏതിൽ ഉൾപ്പെടുത്തണം
    എന്ന confushanil കഥാകാരൻ അകപ്പെട്ടതിനാൽ ആയിരിക്കും
    ലേബൽ ഇടാഞ്ഞത് എന്ന് കരുതട്ടെ.
    വീണ്ടും എഴുതുക അറിയിക്കുക
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  63. അഷ്‌റഫ്‌ ........... നന്നായി എഴുതി . ശൈലി പിന്തുടരാൻ അല്പ്പം ബുദ്ധിമുട്ടി . :)

    മറുപടിഇല്ലാതാക്കൂ
  64. പിച്ച വെക്കുന്ന ബ്ലോഗര്മാര്ക്ക് എന്നും പ്രോത്സാഹനം നല്കുന്ന ഇരിപ്പിടത്തിനു നന്ദി ..

    മറുപടിഇല്ലാതാക്കൂ
  65. കഥ വായിച്ചു.കഥയാണേലും അല്ലേലും ഇതിനെ കഥയായി കാണാനാണ് ഇഷ്ടം.കഥാകാരന്‍ കഥാപാത്രങ്ങളുടെ പക്ഷം പിടിക്കാതെ കഥ എഴുതുമ്പോള്‍ ആണ് അതൊരു നല്ല കഥയായി മാറുന്നത്.കാരണം അപ്പോള്‍ മാത്രമാണ് ഓരോ കഥാപാത്രത്തിന്റെയും മാനസിക നില ശരിക്കും വായനക്കാരന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്.ഇതൊരു മികച്ച കഥയായി വായനക്കാരന്റെ മനസ്സില്‍ ശേഷിക്കുന്നതിനു കാരണവും അത് തന്നെ.

    ഇവിടെ ഹാജിയാരും കുഞ്ഞാമിത്തയും സുള്‍ഫിക്കറിന്റെ കൂട്ടുകാരനും ഒക്കെ അവരവരുടെ റോളുകള്‍ ഭംഗിയായി ചെയ്യുമ്പോള്‍ ആണ് മൈനൂനത്തിന്റെ വ്യക്തിത്വവും ഹാജിയാരുടെ മഹത്വവും വായനക്കാരന്റെ ഉള്ളില്‍ പതിയുന്നത്.നാടന്‍ ഭാഷയില്‍ ഒഴുക്കുള്ള ശൈലിയില്‍ മനോഹരമായി പറഞ്ഞ ഈ കഥയ്ക്ക് എഴുത്തുകാരന് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  66. ഫൈസല്‍ ബാബുവാണ് ഇവിടെ എത്തിച്ചത്.അങ്ങിനെ നല്ലൊരു കഥ വായിക്കാന്‍ കഴിഞ്ഞു .സത്യം തെളിഞ്ഞു വരുമ്പോഴാവും അസത്യം എത്ര കലുഷിതമെന്നു ബോധ്യപ്പെടുക.കുളം കലക്കാന്‍ വളരെ എളുപ്പം!തെളിഞ്ഞു കിട്ടാനാണ് പ്രയാസം ...അഭിനന്ദനങ്ങള്‍ !!

    മറുപടിഇല്ലാതാക്കൂ
  67. നാടന്‍ ചക്കില്‍ ആട്ടിയെടുത്ത പോലെയുണ്ട്. തെളിനീര് പോലെ പരിശുദ്ധം! ന്നാലും കമന്റില്‍ കടിക്കാന്‍ ചെറിയൊരു കല്ല്‌ കൂടി കലര്‍ത്തുന്നു; മീന്‍സ്‌,പണ്ട് റേഡിയോ ചെവിയോടു ചേര്‍ത്ത് ഇടിമിന്നലിന്റെ കൂടെ കേള്‍ക്കുന്ന കരകര ശബ്ദത്തെ പ്രാകിക്കൊണ്ട് വയലുംവീടും യുവവാണിയും കേട്ടിരുന്ന കുട്ടിക്കാലത്ത് ആകാശവാണിയില്‍ കേട്ട വിദൂരബന്ധമുള്ള ഒരു കഥാപ്രസംഗം ഓര്‍മ്മ വന്നു. അതില്‍ പക്ഷെ കഥാന്ത്യം ശുഭം ആയിരുന്നു. വല്ലപ്പോഴും ഓരോ ലിങ്കുകളില്‍ ക്ലിക്കുമ്പോള്‍ ആണ് ഇത്തരം നന്മയിടങ്ങളെ പറ്റി അറിയുന്നത്.

    മറുപടിഇല്ലാതാക്കൂ
  68. നാടന്‍ ഭാഷയില്‍ ഒഴുക്കുള്ള ശൈലിയില്‍ മനോഹരമായി പറഞ്ഞ ഈ കഥയ്ക്ക് എഴുത്തുകാരന് അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  69. ഒരു ദീർഘ നിശ്വാസത്തോടെ ഞാനിത് വായിച്ച് തീർത്തു.. വളരെ ഹൃദയസ്പർശിയായ എഴുത്ത്. അഭിനന്ദനങ്ങൾ അഷറഫ്

    മറുപടിഇല്ലാതാക്കൂ
  70. വളരെ നന്നായി അവതരിപ്പിച്ചു അഷ്രഫ്

    മറുപടിഇല്ലാതാക്കൂ